ന്യൂഡൽഹി: പുതിയ പാസ്പോർട്ടിനായുള്ള എൻ.ഒ.സി(എതിർപ്പില്ലാ രേഖ) നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് ഡൽഹി റോസ് അവന്യു കോടതി. 3 വർഷത്തേക്ക് പാസ്പോർട്ട് എടുക്കാനാണ് അനുമതി. പാസ്പോർട്ട് പുതുക്കണമെങ്കിൽ രാഹുൽ വീണ്ടും കോടതിയെ സമീപിച്ച് എൻഒസി വാങ്ങണം.

10 വർഷത്തെ എൻഒസിയാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രാഹുൽ വിദേശത്തേക്കു പോവുന്നത് നാഷണൽ ഹെറാൾഡ് കേസിൻറെ തുടർ നടപടികളെ ബാധിക്കുമെന്ന് കേസിലെ പരാതിക്കാരൻ എതിർപ്പറിയിക്കുകയായിരുന്നു.
എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ തൻറെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സാധാരണ പാസ്പോർട്ട് ലഭിക്കാൻ എൻഒസി ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്. നാഷണൽ ഹെറാൾഡ് കേസിൽ നേരത്തെ ജാമ്യം അനുവദിക്കുമ്പോൾ പാസ്പോർട്ടുമായി ബന്ധപ്പെട്ട വ്യവസ്ഥയില്ലെന്നും അതുകൊണ്ട് തന്നെ എൻഒസി അനുവദിക്കുന്നതിനു തടസ്സം ഇല്ലെന്നും രാഹുലിൻറെ അഭിഭാഷകൻ വാദിച്ചു. പിന്നാലെയാണ് കോടതി രാഹുലിന് 3 വർഷത്തെ എൻഒസി അനുവദിച്ചത്.