പട്ടിക്കാട്: കുതിരാൻ തുരങ്കത്തിൽ കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിലായി. കോട്ടയം മാഞ്ഞൂർ കുറുപ്പംതറ ദേശം മണിമല കുന്നേൽ തോമസ് (42), ഏറ്റുമാനൂർ അതിരംപുഴ മാങ്കിലേത്ത് ലിന്റോ (35), കോഴിക്കോട് കൊടുവള്ളി അങ്കമണ്ണിൽ അസറുദ്ദീൻ (22), ഒഡിഷ സ്വദേശി ഹരിയമുണ്ട (23), എന്നിവരെയാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളി പുലർച്ചെ നാലിന് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പി എം രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ഓപ്പറേഷനിലാണ് കുതിരാൻ കഞ്ചാവ് കടത്തുകാരെ വലയിലാക്കിയത്. പാലക്കാട് ഭാഗത്തു നിന്ന് നാലു പേരടങ്ങുന്ന സംഘം കാറിൽ കഞ്ചാവുമായി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് ജീപ്പുമായി പൊലീസ് വാണിയംപാറയിൽ കാർ തടയാൻ ശ്രമിച്ചെങ്കിലും സംഘം വെട്ടിച്ച് കടന്നു കളഞ്ഞു. അതേ സമയം പൊലീസിന്റെ മറ്റൊരു സംഘം ജീപ്പുമായി തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചു. ഈ സംഘം കാറിനെ പിന്തുടർന്ന് സാഹസീകമായി പ്രതികളെ പിടികൂടുകയായിരുന്നു.
എസ്‌ഐമാരായ എൻ ജി സുവ്രതകുമാർ, പി എം റാഫി, പി രാകേഷ്, കെ ഗോപാലകൃഷ്ണൻ, ഹൈവേ പൊലീസിലെ എസ്‌ഐ പി ആർ മനോജ്, പീച്ചി എഎസ്‌ഐ ഇ ജെ പ്രിയ, എസ്സിപിഒമാരായ പളനി സ്വാമി, വിശാഖ്, സിപിഒമാരായ വിപിൻ ദാസ് , ശരത്ത്, ഡബ്യൂ എ റഷീദ്, കെ സനിൽകുമാർ, ബിനോജ്, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.