തിരുവനന്തപുരം: കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും ആരംഭിക്കില്ല, പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സർക്കാർ അറിയിച്ചു. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയായിരുന്നു നിയോഗിച്ചിരുന്നത്.
തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സില്‍വര്‍ ലൈന്‍ മരവിപ്പിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി പ്രതികരിച്ചു. സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടിട്ടുണ്ട്.