കൊച്ചി: മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്ണൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയുന്നത്. എന്നാൽ, സർക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം ഹർജി നിയമപരമായി നില നിൽക്കില്ലെന്നായിരുന്നു.

സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്. ആർ.ഡി.എസിലെന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവച്ചാണ് ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചിട്ടുള്ളതെന്നും എ. ജി വാദിച്ചിരുന്നു.