ഇസ്ലാമാബാദ്: 2026 ട്വൻറി-20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കാരണം വ്യക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ഗ്രൂപ്പ് മത്സരത്തിൽ കളിക്കില്ലെന്ന് നേരത്തെ പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കായികരംഗത്ത് ഒരു രാഷ്ട്രീയവും ഉണ്ടാകരുതെന്നും ബംഗ്ലാദേശിനെ പിന്തുണച്ചാണ് പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനമെടുത്തതെന്നും ഷെരീഫ് പറഞ്ഞു.
ഇസ്ലാമാബാദിൽ മന്ത്രിസഭയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്കരിച്ചാൽ പാകിസ്ഥാനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ടൂർണമെൻറിൻറെ സംപ്രേഷകരായ ജിയോ സ്റ്റാർ വ്യക്തമാക്കി കഴിഞ്ഞു.
പാക് സർക്കാരിൻറെ നിർദേശത്തെ തുടർന്നാണ് പാക് ക്രിക്കറ്റ് ബോർഡ് മത്സരം ബഹിഷ്കരിക്കുന്നത്. എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മുന്നറിയിപ്പ് കൊടുക്കാൻ ഐസിസിക്ക് കഴിയില്ല.





