കോട്ടയം: കുമരകത്ത് നടക്കുന്ന ജി20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിങ് ഗ്രൂപ്പ് യോഗങ്ങളുടേയും ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയും സമ്മേളന വേദിയായ കെ.ടി.ഡി.സി വാട്ടർ സ്കേപ്പിലെ ഒരുക്കങ്ങളും സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. നവീകരണം പൂർത്തിയായി ക്കൊണ്ടിരിക്കുന്ന കോട്ടയം-കുമരകം റോഡ്, സമ്മേളനത്തിനെത്തുന്ന അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിലേയ്ക്കുള്ള ചിത്രശാല – അമ്മങ്കരി – നസ്രത്ത് റോഡ് എന്നിവിടങ്ങളിൽ മന്ത്രിയും സംഘവും പരിശോധന നടത്തി. ജില്ലാ കലക്ടർ ഡോ.പി.കെ ജയശ്രീ , ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കുമരകം ആതിഥ്യമരുളുന്ന ജി20 ഷെർപ്പ സമ്മേളനത്തിനായി 19.19 കോടി രൂപ മുടക്കിയാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള 5റോഡുകൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളിൽ 30.68 കിലോമീറ്ററാണ് മുഖം മിനുക്കി ഉന്നതനിലവാരത്തിലേക്കു മാറിയത്.