തിരുവനന്തപുരം: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരു കൂടി നവകേരളസദസിന് യാത്ര ചെയ്യുന്ന ബസിനെ വിമർശിച്ചും പത്തനംതിട്ടയിൽ കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെ അനുകൂലിച്ചും കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
സാധരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് യാത്ര ചെയ്യുന്ന നവകേരളം എന്നായിരുന്നു അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി.
ഒന്നാമത്തേത് ഒരു സാധാരണക്കാരനായ അംഗപരിമിതൻ തൻറെ കൈയ്യിലെ സമ്പാദ്യവും ബാങ്ക് ലോണുമൊക്കെയെടുത്ത് ഒരു ബസ് വാങ്ങുന്നു. ആ ബസിനു സർക്കാർ ഉദ്യോഗസ്ഥർ വഴി നീളെ ഫൈൻ നല്കുന്നു.
റോബിൻ ബസ്. രണ്ടാമത്തേത് ഒരു ധൂർത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ് വാങ്ങുന്നു.
ആ ബസിനു വഴി നീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നല്കുന്നു. റോബിറി ബസ്. സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളം- രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് ആരംഭിച്ച റോബിൻ ബസ് ആർടിഒ തടഞ്ഞിരുന്നു. ആദ്യം പത്തനംതിട്ടയിൽ തടഞ്ഞ് 7500 രൂപ പിഴ ചുമത്തി. തുടർന്ന് പാലായിലെത്തിയപ്പോഴും ആർ.റ്റി.ഒ ബസ് തടഞ്ഞു.
എന്നാൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ ആർടിഒ കൂടുതൽ പരിശോധനകൾക്ക് നിന്നില്ല. ബസ് യാത്ര തുടരുകയായിരുന്നു. എന്നാൽ അങ്കമാലിയെത്തിയപ്പോൾ വീണ്ടും തടഞ്ഞു.