കോഴിക്കോട്: മിച്ചഭൂമി കേസിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ജോർജ് എം തോമസിനെതിരേ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ കണ്ടു കെട്ടേണ്ട ഭൂമി മറിച്ചു വിറ്റതായാണ് കണ്ടെത്തൽ.
അടുത്തിടെ സി.പി.എം ജോർജിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പിതാവിന്‍റെ മിച്ചഭൂമി തിരിച്ചു പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയതോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി മറിച്ചു വിറ്റതായും തുടർന്ന് 2022ൽ ഒരേക്കർ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ചു വാങ്ങിയതായുമാണ് ലാൻഡ് ബോർഡ് റിപ്പോർട്ടിൽ പറയുന്നത്.
ഇതേ ഭൂമിയിൽ പുതിയ വീട് നിർമിക്കുകയും ചെയ്തു. കോടതിയെ കബളിപ്പിക്കാനുള്ള നീക്കമാണ് ജോർജ് നടത്തിയതെന്ന് കേസിലെ പരാതിക്കാരനായ സൈദലവി പറയുന്നു. സംഭവത്തിൽ വിജിലൻസും അന്വേഷണം ആരംഭിച്ചു.
16 ഏക്കറിൽ കൂടുതൽ മിച്ചഭൂമി ജോർജ് കൈവശം വെച്ചു എന്നായിരുന്നു പരാതി. പാർട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരിൽ ജോർജിനെ 2023ലാണ് സി.പി.എം പാർട്ടിയിൽ നിന്നും വിവിധ സ്ഥാനങ്ങളിൽ നിന്നും നീക്കിയത്.






