ചണ്ഡീഗഡ്: കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് ഗുണ്ടകളെ വെടിവച്ച് കൊലപ്പെടുത്തി ഹരിയാന പൊലീസ്. ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാര്‍ എന്നിവരെ ഡൽഹി ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി ചേർന്നാണ് കൊലപ്പെടുത്തിയത്.
കുപ്രസിദ്ധ ഗുണ്ട ഹിമാന്‍ഷു ഭാവുവിന്‍റെ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. സോനിപത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ബർഗർ കിങ് കൊലക്കേസിലെ പ്രതിയാണ്.
സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡൽഹിയിലെ ബര്‍ഗര്‍ കിംഗില്‍ അമന്‍ എന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊന്നതെന്ന് പൊലീസ് പറഞ്ഞു.
ഹരിയാനയിലെ വ്യവസായികളില്‍ നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഹരിയാന പൊലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.