പത്തനംതിട്ട: പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനൊപ്പമെത്തിയ സി.പി.എം ഏരിയ കമ്മിറ്റിയംഗത്തെ മർദിച്ചതിൽ പൊലീസുകാരനെ സസ്പെൻറ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻറ് ചെയ്തത്.
ഞായറാഴ്ച പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സി.പി.എം ഏരിയാ കമ്മിറ്റിയംഗം റ്റി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ഇതേത്തുടർന്നാണ് രഘുകുമാർ ഇരുവർക്കും നേരെ തിരിഞ്ഞത്. പിന്നാലെ രാജേഷ് കുമാർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രഘുകുമാറിനെതിരെ പരാതി നൽകുകയുമായിരുന്നു.