ഭോപ്പാൽ: പെൺകുഞ്ഞുണ്ടായതിലെ ദേഷ്യത്തിൽ മുത്തശ്ശി കഴുത്തറുത്ത് ചവറ് കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു അദ്ഭുതകരമായി രക്ഷപെട്ടു. മധ്യപ്രദേശിലെ രാജ്ഗഡിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ നവജാത ശിശു ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ജനുവരി 11നാണ് വഴിയാത്രക്കാർ രാജ്ഗഡിലെ ചവറ് കൂനയിൽ രക്തത്തിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
പൊലീസുകാരെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഭോപ്പാലിലേക്കും മാറ്റുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അറസ്റ്റിലായിരുന്നു. ഭോപ്പാലിലെ കമല നെഹ്റു ആശുപത്രിയിൽ ഒരു മാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് നവജാത ശിശു പൂർണ ആരോഗ്യം വീണ്ടെടുത്തത്.
കുഞ്ഞിന് ആശുപത്രി അധികൃതർ പിഹുവെന്ന് പേരിട്ടു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റെങ്കിലും നിർണായക ധമനികൾക്ക് പരുക്ക് സംഭവിക്കാതിരുന്നതാണ് പിഞ്ചുകുഞ്ഞിന് രക്ഷയ്ക്ക് കാരണമായത്. പരുക്കേറ്റ ഭാഗത്ത് നിരവധി ശസ്ത്രക്രിയകളാണ് പിഹുവിന് വേണ്ടി വന്നത്. വെള്ളിയാഴ്ച ആശുപത്രിയിൽ നിന്ന് രാജ്ഗഡിലെ അഭയ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ കൈമാറിയത്.