മലപ്പുറം: പ്ലസ് വൺ വിദ‍്യാർത്ഥിയെയും സുഹൃത്തിനെയും സീനിയർ വിദ‍്യാർത്ഥികൾ മർദിച്ച സംഭവത്തിൽ കേസെടുത്തു. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴ് പ്ലസ് റ്റൂ വിദ‍്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പനച്ചി സ്വദേശിയായ വിദ‍്യാർത്ഥിയുടെ രക്ഷിതാവിൻറെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ജനുവരി 15നായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ഗ്രൗണ്ടിൽ വച്ചും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിയിൽ വച്ചും മർദിച്ചതായാണ് പരാതി. തിരിച്ചറിയൽ കാർഡ് ഷർട്ടിൻ്റെ പോക്കറ്റിലിടാൻ പാടില്ല, മുതിർന്നവരെ ബഹുമാനിക്കണം എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മർദിച്ചത്.
പരുക്കേറ്റ വിദ‍്യാർത്ഥികൾ പിന്നീട് മഞ്ചേരി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അന്ന് തന്നെ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ ആശുപത്രി വിട്ട് തിരിച്ച് സ്കൂളിലെത്തിയപ്പോൾ പ്ലസ് ടു വിദ‍്യാർത്ഥികൾ ഇരുവരെയും വീണ്ടും മർദിച്ചതായാണ് രക്ഷിതാവ് പറയുന്നത്. തുടർന്ന് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകുകയും ഏഴ് പ്ലസ് ടു വിദ‍്യാർത്ഥികൾക്കെതിരേ കേസെടുക്കുകയും ചെയ്തു.