തിരുവനന്തപുരം: ക്ഷേത്രോത്സവത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ്. അംഗീകരിക്കാൻ കഴിയാത്ത സംഭവമാണ് നടന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് മാധ‍്യമങ്ങളോട് പറഞ്ഞു.
സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്പിയോട് ആവശ‍്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേർത്തു. ആര് തെറ്റ് ചെയ്താലും അംഗീകരിക്കാനാവില്ലെന്നും മാർച്ച് 19ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ അജണ്ട ചർച്ച ചെയ്യുമെന്നും അദ്ദേഹം വ‍്യക്തമാക്കി.
മാർച്ച് 10ന് ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഗായകൻ അലോഷി ആലപിച്ച സംഗീത പരിപാടിയിൽ സിപിഎമ്മിൻറെ വിപ്ലവഗാനങ്ങൾ പാടിയത് വലിയ വിവാദമായിരുന്നു. പിന്നാലെ പല ഭാഗത്ത് നിന്നും വിമർശനം ഉയർന്നിരുന്നു. സിപിഎം, ഡിവൈഎഫ്ഐ കൊടികളുടെയും തെരഞ്ഞടെുപ്പ് ചിഹ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു വിപ്ലവ ഗാനങ്ങൾ ആലപിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചതായാണ് വിമർശനം. അതേസമയം പരിപാടിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം.