ശ്രീനഗർ: പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ സർക്കാരിൻറെ ചാര സംഘടനയെന്ന് രഹസ്യാന്വേഷണ ഏജൻസി. ടിആർഎഫ് (The Resistance Front – TRF) എന്ന സംഘടനയുടെ മറവിൽ പാക് സംഘടനയായ ലഷ്കർ ഇ തയിബയും ഐഎസ്ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് സ്ഥിരീകരണം. ഐഎസ്ഐ പിന്തുണച്ചു, ലഷ്കർ ആസൂത്രണം ചെയ്തു, ടിആർഎഫ് നടപ്പാക്കി എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ കണ്ടെത്തൽ. ലഷ്കർ ഡെപ്യൂട്ടി കമാൻഡർ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ല ഖാലിദാണ് ഭീകരാക്രമണത്തിൻറെ സൂത്രധാരനെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിനു പിന്നിൽ ഏഴ് ഭീകരരാണെന്നാണ് വിവരം. ഇവരെ കണ്ടെത്താൻ സൈന്യം വ്യാപക തെരച്ചിൽ നടത്തുകയാണ്. എൻഐഎ സംഘം ബൈസരൺ വാലിയിൽ എത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, പഹൽഗാം ആക്രമണത്തിൽ പങ്കില്ലെന്ന് അറിയിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തിൽ ആശങ്കയുണ്ടെന്നും, പ്രാദേശിക പ്രശ്നങ്ങൾ കാരണം ഇന്ത്യയ്ക്കുള്ളിൽ നടക്കുന്ന കലാപമാണിതെന്നും പാക് പ്രതിരോധ മന്ത്രി പ്രതികരിച്ചു.
ഇതിനിടെ, ബുധനാഴ്ച രാവിലെയോടെ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 2 പാക് ഭീകരരെ സൈന്യം വധിച്ചു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ മരണ സംഖ്യ 28 ആയി, പരുക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കശ്മീരിലെത്തിയ ആഭ്യന്തര മന്ത്രി അമിത്ഷാ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു.