തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്ക് നീളുന്നു. കേസിൽ ഷീലയുടെ മകൻ സംഗീതിൻറെ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. മുൻപ് രണ്ടു തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടും സംഗീത് അന്വേഷണ സംഘത്തിനു മുന്നിൽ എത്തിയിരുന്നില്ല. ഷീല സണ്ണിയുടെ മരുമകളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
കേസിൽ മകൻറെ പങ്കിനെക്കുറിച്ച് സംശയം ഉയരുകയും, മരുമകളുടെ സഹോദരിയുടെ പങ്ക് തെളിയുകയും ചെയ്തതോടെയാണ് മരുമകളിലേക്കും പൊലീസ് അന്വേഷണം നീളുന്നത്. ചൊവ്വാഴ്ച ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയെയും കേസിൽ പ്രതിചേർത്തിരുന്നു.
ഇതിനു ശേഷമാണ് റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ വച്ചത് ലിവിയ ജോസാണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാരായണ ദാസ് മൊഴി നൽകിയിരുന്നു. ഇതോടെയാണ് കേസിൽ ലിവിയയെയും പൊലീസ് പ്രതി ചേർത്തത്. എന്നാൽ, ലിവിയ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.