തൊടുപുഴ: കെട്ടിട നിർമ്മാണ മേഖലയിലെ പ്രധാന അസംസ്കൃത വസ്തുക്കൾക്ക് അടിക്കടിയുണ്ടാകുന്ന വിലവർദ്ധനവ് ഈ മേഖല തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തുവാൻ കാരണമായിരിക്കുകയാണ്. ഈ അശാസ്ത്രീയമായ വില വർദ്ധനവിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് സിമാക് സംസ്ഥാന നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നാളിതു വരെയായിട്ടും അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകാത്ത സ്ഥിതിക്ക് നഷ്ടം സഹിച്ച് ഈ വ്യവസായം മുന്നോട്ടുകൊണ്ടുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ സിമൻ്റ് കട്ട, ഇന്റർലോക്, കട്ടള, ജനൽ, റിംഗ്, ഫെറോ സ്ലാബ് തുടങ്ങിയ സിമൻ്റ് അധിഷ്‌ഠിത ഉൽപ്പന്നങ്ങൾക്ക് ഏഴാം തീയതി മുതൽ വിലവർദ്ധിപ്പിക്കുവാൻ നിർബന്ധിതരായിരിക്കുകയാണെന്ന് സിമന്റ് ബ്രിക്സ് ആൻ്റ് ഇൻ്റർലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് കേരള ഭാരവാഹികൾ അറിയിച്ചു.
തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പ്രിൻസ് ചാക്കോ, സെക്രട്ടറി സുലൈമാൻ ഒറ്റിത്തോട്ടത്തിൽ, ട്രഷറർ പി.റ്റി ഷിബു, സംസ്ഥാന കമ്മിറ്റിയംഗം എ.എം ഹാരീദ് എന്നിവർ പങ്കെടുത്തു.