ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻറെ തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണങ്ങളും രൂക്ഷമാകുന്നതിനിടെ, ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച അടിയന്തരയോഗം നടക്കുന്നു.
കര – വ്യോമ – നാവിക സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വ്യാഴാഴ്ചനടന്ന ഏറ്റുമുട്ടലും ഇന്ത്യ നൽകിയ തിരിച്ചടിയും അടക്കമുള്ള വിവരങ്ങൾ വിശകലനം ചെയ്യുമെന്നാണ് വിവരം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിക്കും.
സംഘർഷം രൂക്ഷമായി തുടർന്നാൽ സ്വീകരിക്കേണ്ട തുടർനടപടികളും ചർച്ചയായേക്കും. ഇതിനിടെ, പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച വാർത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങളും വ്യാഴാഴ്ച രാത്രി നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ചുള്ള കാര്യങ്ങളിലും വാർത്താസമ്മേളനത്തിൽ കേന്ദ്രം വ്യക്തതവരുത്തുമെന്നാണ് വിവരം. എന്നാൽ വാർത്താസമ്മേളനത്തിൻറെ സമയം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.