ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സായുധ സംഘർഷം ഓരോ മിനിറ്റിലും വഷളായി വരുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങളുമായി സൗദി അറേബ്യ രംഗത്ത്. പാക്കിസ്ഥാൻ പ്രധാന സുഹൃദ് രാജ്യങ്ങളിലൊന്നായ സൗദി, പാക് നേതാക്കളോട് സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിനിടെ, സൗദി വിദേശകാര്യ സഹമന്ത്രി ഏദൽ അൽജുബൈർ ഇന്ത്യയിലേക്ക് അടിയന്തര സന്ദർശനം നടത്തി.
മുൻകൂട്ടി തീരുമാനിക്കാത്ത സന്ദർശനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അൽജുബൈർ കൂടിക്കാഴ്ച നടത്തി. ഒരു വശത്ത് ഇന്ത്യയെയും പാക്കിസ്ഥാനെയും അനുനയിപ്പിക്കാൻ സൗദി അറേബ്യയും യുഎസും അടക്കമുള്ള രാജ്യങ്ങൾ ശ്രമിക്കുമ്പോൾ, മറുവശത്ത് പാക്കിസ്ഥാന് സഹായവുമായി തുർക്കി രംഗത്തിറങ്ങിയെന്നും സൂചന.
കറാച്ചിയിൽ വ്യാഴാഴ്ച അർധരാത്രി ലാൻഡ് ചെയ്ത തുർക്കിയുടെ ചരക്ക് വിമാനത്തിൽ ആയുധങ്ങളാണെന്നാണ് സംശയിക്കുന്നത്. ചൈനയിൽ നിന്നു വാങ്ങിയ പല ആയുധങ്ങൾക്കും വിമാനങ്ങൾക്കും ഗുണനിലവാരമില്ലെന്നു വ്യക്തമായതോടെ, തുർക്കിയുമായി പാക്കിസ്ഥാൻ ആയുധ കരാർ ഒപ്പുവച്ചിരുന്നു.