ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു നേരിട്ട് പങ്കെടുത്തു. ചൈനയ്ക്ക് ഇന്ത്യ നൽകുന്ന വ്യക്തമായ സന്ദേശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി ചൈനയും, ടിബറ്റിനെ ചൈനയുടെ ഭാഗമായി ഇന്ത്യയും അംഗീകരിക്കുന്നില്ല.
അരുണാചൽ ഇന്ത്യയുടേതാണെന്നും, ടിബറ്റ് ചൈനയുടേതല്ലെന്നുമുള്ള ദേശീയ നിലപാട് ഒന്നുകൂടി ഉറപ്പാക്കുന്നതാണ് ഖണ്ഡുവിൻറെ സന്ദർശനം. പുതിയ ദലൈ ലാമയെ തെരഞ്ഞെടുക്കുന്നത് തങ്ങളുടെ അനുമതിയോടെ വേണമെന്ന ചൈനീസ് നിലപാട് ഇന്ത്യ നേരത്തെ തള്ളിയിരുന്നു. പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂർണ അധികാരം ലാമയുടെ ട്രസ്റ്റിനും അദ്ദേഹത്തിൻറെ അനുയായികൾക്കുമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് ദലൈ ലാമയ്ക്ക് 90 വയസ് തികയുന്നത്.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിൻറെ പിൻഗാമിയെ തെരഞ്ഞെടുക്കാനും ലാമയുടെ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇടപെടരുതെന്നാണ് ഇന്ത്യയോടു ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.