ബാംഗ്ലൂർ: കർണാടകയിലെ യാദ്ഗിരി ജില്ലയിലെ സുരപുര താലൂക്കിൽ 3 പേരുടെ മരണത്തിനു കാരണം മലിനജലമൂലമെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ടിപ്പനാടഗി ഗ്രാമത്തിൽ നിന്നുള്ള ദേവികേമ്മ ഹോട്ടി (60), വെങ്കമ്മ (50), രാമണ്ണ പൂജാരി (64) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. ഇവർ മരിക്കുന്നതിന് 10 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് തുടർച്ചയായി ഛർദിയും ഡയേറിയും ഉണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും ബാധിച്ച് പ്രദേശത്തെ 20 ഓളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 4 പേരുടെ നില അതീവ ഗുരുതരമാണ്. പൈപ്പ് ലൈനുകളിലൂടെ എത്തുന്ന വെള്ളം ഉപയോഗിച്ചതാണ് ഇത്തരത്തിൽ ഒരവസ്ഥയ്ക്ക് കാരണം എന്ന ആരോപണം. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
മരിച്ചവരുടെ ഓട്ടോപ്സി റിപ്പർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു. ഗ്രാമത്തിലെ അംഗൻവാടി താൽക്കാലിക ആരോഗ്യ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങൾക്ക് വേണ്ടി ആംബുലൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രമത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡിഎച്ച്ഒ ഡോ. മഹേഷ് ബിരാദാർ അറിയിച്ചു.






