ലണ്ടൻ: യുകെ മലയാളി വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. 21 വർഷമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബമായി താമസിച്ചു വന്നിരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു കുഴഞ്ഞുവീണത്. സംഭവസമയത്ത് വീട്ടിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൾ മരിയ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ ആംബുലൻസ് സർവീസിന്റെ സഹായം തേടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നഴ്സായ ഭാര്യ ഷീബ ഡേ ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന് തൊട്ടുമുൻപായിരുന്നു ജോസ് മാത്യു കുഴഞ്ഞുവീണത്. സ്റ്റോക്ക് ഓൺ ട്രെൻഡിലെ കീൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ കെവിൻ, കരോൾ എന്നിവരാണ് മറ്റ് മക്കൾ. മരണവിവരം അറിഞ്ഞ് യുകെയിലെ സോമർസെറ്റ് ടോണ്ടനിൽ താമസിക്കുന്ന ഇളയ സഹോദരൻ ബിജു മാത്യുവും കുടുംബവും സ്റ്റോക് ഓൺ ട്രെൻഡിൽ എത്തിയിട്ടുണ്ട്. മൂലമറ്റം ഇളംതുരുത്തിൽ പരേതനായ മാത്യു ജോസഫ്, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ.
സിസ്റ്റർ ജിജി മാത്യു (പ്രിൻസിപ്പൽ, സെന്റ് ജെയിംസ് നഴ്സിങ് കോളജ്, ചാലക്കുടി), റെജി ചെറിയാൻ (എരുമേലി), ലിജി ജെയ്‌സൺ (മൂലമറ്റം) എന്നിവരാണ് മറ്റ് സഹോദരങ്ങൾ. സിറോ മലബാർ സഭയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിലെ അംഗമായ ജോസ് മാത്യു നാട്ടിൽ അറക്കുളം പുത്തൻപള്ളി ഇടവകാംഗമാണ്. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. സംസ്കാര തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.





