തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻറെ കാലത്ത് സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥർ ബി അശോകിനും എൻ പ്രശാന്തിനും ഉയർന്ന പദവികളിൽ നിയമനം. ഇതടക്കം സിവിൽ സർവീസ് തലപ്പത്ത് വൻതോതിലുള്ള അഴിച്ചുപണിയാണ് യുഡിഎഫ് സർക്കാർ നടത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ബി. അശോകിനെ നിയമിച്ചിരിക്കുന്നത്. പ്രശാന്തിന് സ്പോർട്സ് വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായും നിയമനം കിട്ടി. ഇതുകൂടാതെ ടി.വി. അനുപമയെ ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിയായി നിയമിച്ചതാണ് മറ്റൊരു പ്രധാന തീരുമാനം. ജെറോമിക് ജോർജ് വിഴിഞ്ഞം തുറമുഖത്തിൻറെ മാനെജിങ് ഡയറക്റ്ററായി നിയമിതനായി. അദീല അബ്ദുള്ള പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി. രാജുനാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായപ്പോൾ, സ്നേഹിൽ കുമാർ സിങ് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററായും നിയമിക്കപ്പെട്ടു. ഡി. സജിത് ബാബു പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായും നിയമിതനായി. ദിവ്യ എസ് അയ്യർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്റ്ററായി. പ്രേംകൃഷ്ണനാണ് സാംസ്കാരിക വകുപ്പിൻറെ പുതിയ ഡയറക്റ്റർ. എം.ജി. രാജമാണിക്യം കെഎസ്ഇബി സിഎംഡിയാകും. ശ്രീധന്യ സുരേഷ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറായും നിയമിക്കപ്പെട്ടു.
ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി




