കൊച്ചി: പ്രതിസന്ധികൾ നിരന്തരം തുടരുന്ന ഇന്ത്യയുടെ കാർഷികമേഖലയ്ക്ക് കടുത്ത നിരാശയേകി കർഷക വഞ്ചന ആവർത്തിക്കുന്നതാണ് കേന്ദ്രസർക്കാർ ബജറ്റെന്ന് കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്.
രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ നടന്ന കേന്ദ്രബജറ്റ് അവലോകനത്തിൽ ചെയർമാൻ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയതു. നാഷണൽ കോർഡിനേറ്റർ അഡ്വ.കെ.വി.ബിജു വിഷയാവതരണം നടത്തി.
ഉദ്യോഗസ്ഥർക്കും ഉത്തരേന്ത്യൻ വൻകിട ലോബികൾക്കും സംരക്ഷണമൊരുക്കുന്നതും തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതുമായ ബജറ്റ് നിർദ്ദേശങ്ങളിൽ കർഷകവിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ബജറ്റിൽ കാണിച്ചിരിക്കുന്ന കടുത്ത അവഗണന വെല്ലുവിളികൾ ഉയർത്തുന്നതാണ്. 12.75 ലക്ഷം വാർഷിക വരുമാനമുള്ള ഉദ്യോഗസ്ഥന് സർക്കാർ സംരക്ഷണവും 1 ലക്ഷം രൂപ മാത്രം വാർഷിക വരുമാനമുള്ള ഗ്രാമീണ കർഷകന് കണ്ണീരുമാണ് ബജറ്റിലൂടെ നൽകിയിരിക്കുന്നത്. നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന പല കർഷക പദ്ധതികളും മുൻകൊല്ലങ്ങളിൽ പ്രഖ്യാപിച്ച് പരാജയപ്പെട്ടവയുടെ ആവർത്തനം മാത്രമാണ്. കാർഷിക കടങ്ങൾ എഴുതിത്തള്ളിയിട്ടില്ല.
കാർഷികോല്പന്നങ്ങൾക്ക് അടിസ്ഥാന വിലകൾ പ്രഖ്യാപിച്ചിട്ടില്ല. രാസവളങ്ങളുടെ സബ്സിഡി കുറച്ചത് കർഷകർക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കും. സ്വതന്ത്ര വ്യാപാര കരാറുകളുടെ മറവിലുള്ള അനിയന്ത്രിത കാർഷിക ഇറക്കുമതി നിയന്ത്രിക്കുവാനുള്ള നിർദ്ദേശങ്ങളുമില്ല. പരുത്തി കൃഷിക്ക് 5 വർഷ പദ്ധതി പ്രഖ്യാപിച്ചവർ റബർ ബോർഡിലെ ഉദ്യോഗസ്ഥരുടെ കൂടുതൽ ശമ്പളത്തിനായി തുക വകയിരുത്തിയതുകൊണ്ട് റബർ മേഖലയ്ക്കും നേട്ടമില്ല. റബറിന് അടിസ്ഥാനവിലയോ വിലസ്ഥിരതാപദ്ധതിയോ ബജറ്റിലില്ല. നെൽക്കർഷകരുൾപ്പെടെയുള്ളവർക്കും യാതൊരു നേട്ടവുമില്ല. കർഷകവിരുദ്ധമായ കേന്ദ്രബജറ്റ് ഇന്ത്യയുടെ തകർന്നുകൊണ്ടിരിക്കുന്ന കാർഷിക സമ്പദ്ഘടനയ്ക്ക് ഇരട്ടിപ്രഹരമാകുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.
സേവ് വെസ്‌റ്റേൺ ഘട്ട് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ ജയിംസ് വടക്കൻ, സെക്രട്ടറി ജോയി കണ്ണഞ്ചിറ, ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റ് ചെയർമാൻ റസാഖ് ചൂരവേലി, എൻ.എഫ്.ആർ.പി.എസ്. ജനറൽ സെക്രട്ടറി താഷ്‌കന്റ് പൈകട, രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ-സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ജോർജ് സിറിയക്ക്, ജിനറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, പി.ജെ.ജോൺ മാസ്റ്റർ, റോസ് ചന്ദ്രൻ, ആയാംപറമ്പ് രാമചന്ദ്രൻ, റോജർ സെബാസ്റ്റിയൻ, ജോബിൾ വടാശ്ശേരി, വർഗീസ് കൊച്ചുകുന്നേൽ എന്നിവർ സംസാരിച്ചു.