തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി. ബോഡി ബിൽഡിങ് താരങ്ങളുടെ പിൻവാതിൽ നിയമനം വിവാദമായ സാഹചര‍്യത്തിലാണ് നടപടി. പകരം എസ്. ശ്രീജിത്തിനാണ് ചുമതല നൽകിയിരിക്കുന്നത്. ദേശീയ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടുന്നവരെയാണ് സാധാരണ സ്പോർട്ട്സ് ക്വാട്ടയിൽ ഇൻസ്പെക്‌ടർ റാങ്കിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ ഒരു ബോഡി ബിൽഡിങ് താരത്തെ ഈ റാങ്കിൽ ഉൾപ്പെടുത്താനുള്ള നീക്കം അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ കണ്ണൂർ സ്വദേശിയായ ഒരു വോളിബോൾ താരത്തെ സിപിഒ ആയി നിയമിക്കാനുള്ള നീക്കം സർക്കാരിൻറെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ, അജിത് കുമാർ ഇതിന് തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് അജിത് കുമാറിനെ കായിക ചുമതലയിൽ നിന്നും മാറ്റിയത്.