കോട്ടയം: പാലാ കരൂർ അന്ത്യാളത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ഇരുവരും മരിച്ചു. അന്ത്യാളം പരവൻ പറമ്പിൽ സോമരാജൻറെ ഭാര്യ നിർമല(58), മരുമകൻ കരിങ്കുന്നം കൊന്നയ്ക്കൽ മനോജ്(42) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഇരുവരും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മനോജിനെതിരെ ഭാര്യവീട്ടുകാർ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. മനോജിൻറെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ചൊവ്വാഴ്ച ആറ് വയസ്സുള്ള മകനുമായി ഭാര്യവീട്ടിലെത്തിയ മനോജ്, ഭാര്യാ മാതാവിൻറെയും സ്വന്തം ശരീരത്തും കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയേയും പൊലീസിനെയും വിവരം അറിയിച്ചത്. പാലാ ഡിവൈ.എസ്.പി കെ. സദൻ, സി.ഐ ജോബിൻ ആൻറണി എന്നിവരുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.