കോഴിക്കോട്: ചോദ‍്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല‍്യൂഷൻസിലെ രണ്ട് അധ‍്യാപകരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അധ‍്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച പുലർച്ചയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതത്. ചോദ‍്യം ചെയ്യലിന് ഹാജരാവണമെന്ന് നിർദേശം നൽകിയിട്ടും ഹാജരാവാത്ത സാഹചര‍്യത്തിലാണ് നടപടി. അതേസമയം എംഎസ് സൊല‍്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ‍്യാലയങ്ങളിലെ ചോദ‍്യപേപ്പർ എംഎസ് സൊല‍്യൂഷൻസ് ചോർത്തിയതായും യൂട‍്യൂബ് ചാനലിലൂടെ നൽകിയിരുന്നതായും വിദ‍്യാഭ‍്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. യൂട‍്യൂബ് ചാനലിൻറെ ഓഫീസുള്ള കൊടുവള്ളി മേഖലയിലും ഓണപ്പരീക്ഷയ്ക്ക് വിദ‍്യാർഥികൾ കോപ്പിയടിച്ചതായി കണ്ടെത്തിയിരുന്നു.


യൂട‍്യൂബിൽ നിന്നും കിട്ടിയ ചോദ‍്യങ്ങൾക്ക് വിദ‍്യാർഥികൾ ഉത്തരം കണ്ടെത്തി കൊണ്ടുവരുകയായിരുന്നു. പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കൊടുവള്ളി എഇഒ അന്വേഷണം നടത്തുകയും താമരശേരി ഡിഇഒ മുഖേന പൊതുവിദ‍്യാഭ‍്യാസ ഡയറക്‌ടറെ വിവരം അറിയിച്ചിരുന്നു.