Timely news thodupuzha

logo

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ സിൽക്കെന്ന പേരിൽ പോളിസ്റ്റർ ഷോൾ വിറ്റ് അഴിമതി

തിരുമല: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ സിൽക് ഷോളെന്ന പേരിൽ പോളിസ്റ്റർ ഷോൾ വിറ്റ് വൻ അഴിമതി നടത്തിയതായി റിപ്പോർട്ട്. 54 കോടി രൂപയുടെ അഴിമതിയാണ് ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ പുറത്തു വന്നിരിക്കുന്നത്. 2015 മുതൽ 2025 വരെയുള്ള കാലഘട്ടത്തിലാണ് സിൽക് ആണെന്ന പേരിൽ ക്ഷേത്രത്തിലേക്ക് പോളിസ്റ്റർ ഷോളുകൾ വിറ്റിരിക്കുന്നത്.

ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ വേദസിരാവചനം പോലുള്ളവയ്ക്കായി പണം നൽകുന്ന ഭക്തർക്ക് ഗുണമേന്മയുള്ള മൾബറി സിൽക്കിൽ തീർത്ത ഷോളുകളാണ് നൽകാറുള്ളത്. ഷോളുകൾ വിതരണം ചെയ്യുന്നതിനായി കരാർ എടുത്തയാളാണ് നൂറ് ശതമാനം പോളിസ്റ്റർ മാത്രമുള്ള ഷോളുകൾ വിതരണം ചെയ്തിരിക്കുന്നത്. ഇതു വഴി 54 കോടി രൂപയുടെ നഷ്ടമാണ് ക്ഷേത്രത്തിനുണ്ടായിരിക്കുന്നത്. വെറും 350 രൂപ മാത്രം വില വരുന്ന പോളിസ്റ്റർ ഷോളുകൾക്കായി 1300 രൂപയുടെ ബില്ലാണ് കരാറുകാരൻ നൽകിയിരുന്നത്. വിഷയത്തിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണം ആവശ്യപ്പെട്ടതായി തിരുമല തിരുപ്പതി ബോഡ് ചെയർമാൻ ബി.ആർ.നായിഡു പറഞ്ഞു. ഷോളിൻറെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി സെൻട്രൽ സിൽക് ബോർഡ് അടക്കമുള്ള രണ്ട് ലബോറട്ടറികളിലേക്ക് അയച്ചിരുന്നു.

രണ്ട് പരിശോധനയിലും ഷോൾ നിർമിച്ചിരിക്കുന്നത് പോളിസ്റ്ററിൽ ആണെന്ന് തെളിഞ്ഞു. വിതരണം ചെയ്തിരുന്ന ഷോളുകളിൽ സിൽക് ഉത്പന്നങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി പതിപ്പിക്കുന്ന സിൽക്ക് ഹോളോഗ്രാം ഇല്ലായിരുന്നുവെന്ന് വിജിലൻസ് ഓഫിസർ പറയുന്നു. വിജിലൻസ് റിപ്പോർട്ട് ലഭിച്ചതോടെ ഷോൾ വിതരണ കരാർ ക്ഷേത്ര ട്രസ്റ്റ് റദ്ദാക്കി.

Leave a Comment

Your email address will not be published. Required fields are marked *