മലപ്പുറം: എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് മനസിലാക്കി രാസലഹരി മരുന്ന് ഉപേക്ഷിച്ച് ഓടിയ യുവാവിനെ പിടികൂടി പൊലീസ്.
മലപ്പുറം കൂരാട് തെക്കുംപാറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ച് ആവശ‍്യക്കാർക്ക് എത്തിച്ചുകൊടുക്കാറാണ് പ്രതിയുടെ രീതി. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇൻസ്പെക്‌ടർ വി. അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു.
കാളികാവ് കറുത്തേനിയിലെത്തിയതോടെ കാറിൽ നിന്ന് പ്രതി ഇറങ്ങിയോടി. പൊലീസ് പരിശോധനയിൽ പ്രതിയുടെ കാറിൽ നിന്ന് 25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രതി ഒളിവിൽ പോയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതി വണ്ടൂർ ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ വണ്ടൂർ പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ തന്ത്രപരമായി പിടികൂടിയത്.