തിരുവനന്തപുരം: കേരളത്തിലെ കിഫ്ബി നിർമ്മിച്ച റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള സർക്കാരിൻ്റെ നീക്കങ്ങൾ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കിഫ്ബി ഒരു വെള്ളാനയാണ് എന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതാണ്. ഈ പ്രസ്ഥാനം ഇനി ഒരു ശാപമായി മാറരുത്. കേരളത്തിൽ പണ്ടേ യാത്ര സൗജന്യമാണ്. കാലങ്ങളിലും റോഡുകളിലും ഒന്നും യാത്ര ചെയ്യുന്നതിന് ജനങ്ങൾക്ക് ടോൾ കൊടുക്കേണ്ടിയിരുന്നില്ല. ടോൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. കിഫ്ബി ഒരു വെള്ളാനയാണ് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഞങ്ങളെ പരിഹസിച്ച ആളുകൾ ഇപ്പോൾ മറുപടി പറയണം.
റവന്യൂ ജനറേഷനെ കുറിച്ച് ഞങ്ങൾ അന്നേ സൂചിപ്പിച്ചതാണ്. അന്ന് ഇവരാരും മിണ്ടിയില്ല. റവന്യൂ ജനറേഷന് ആവശ്യമായ പദ്ധതികൾ രൂപീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളുടെ തലയിൽ ടോൾ അടിച്ചേൽപ്പിക്കുകയല്ല. വരുമാനം ഉണ്ടാകത്തക്ക പ്രോജക്ടുകളിൽ മുതൽ മുടക്കാൻ ഇവർ തയ്യാറാവാത്തത് കൊണ്ടാണ് ഇന്ന് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.


വരുമാനം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികൾ അടിയന്തരമായി നടപ്പാക്കണം. ടോൾ ഈടാക്കാനുള്ള ഏത് നീക്കത്തിനെതിരെയും വൻപ്രതിഷേധം ഉണ്ടാകും. റവന്യൂ ജനറേഷന് ഉപയോഗ്യമായ പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ കിഫ്ബി നിർത്തേണ്ടി ഞങ്ങൾ പണ്ടേ പറഞ്ഞതാണ്. സർക്കാറിന് വന്ന പാളിച്ച ജനങ്ങളുടെ തലയിൽ ഒരു ഭാരമായി കയറ്റി വെക്കാൻ പാടില്ല. അത് തെറ്റായ രീതിയാണെന്നും ചെന്നിത്തല പറഞ്ഞു.