ന്യൂഡൽഹി: 24 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക കണ്ടെത്തലുമായി സി.ബി.ഐ.
ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്.
നേരത്തേ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് അറസ്റ്റിലായവർക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് സി.ബി.ഐ പരിശോധിച്ച് വരികയാണ്.
ഹസാരിബാഗിലെ വിദ്യാലയത്തിൽ നിന്ന് ചോർന്ന ചോദ്യപേപ്പർ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് അഞ്ചിന് നടക്കാനിരുന്ന പരീക്ഷയുടെ ഒമ്പത് സെറ്റ് ചോദ്യ പേപ്പറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി രണ്ട് ദിവസം എസ്.ബി.ഐയുടെ ശാഖയിൽ എത്തിയത്.
അവിടെ നിന്ന് പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് രണ്ട് സെറ്റ് ചോദ്യ പേപ്പറുകൾ കൊണ്ടുപോയി. എന്നാൽ സ്‌കൂളിൽ എത്തുമ്പോഴേക്കും സീൽ പൊട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചോദ്യ പേപ്പർ ചോർന്നത് എവിടെ നിന്നാണെന്നതിൽ മൂന്ന് സാധ്യതകളാണ് സി.ബി.ഐ പരിശോധിക്കുന്നത്.
പേപ്പർ സൂക്ഷിച്ചിരുന്ന എസ്.ബി.ഐ ശാഖയിൽ നിന്ന്, എസ്.ബി.ഐ ശാഖയിൽ നിന്ന് ഒയാസിസ് സ്കൂളിലേക്ക് പേപ്പർ മാറ്റുന്നതിനിടെയാണോ, ഒയാസിസ് സ്കൂളിൽ എത്തിയതിന് ശേഷമാണോ തുടങ്ങിയ സാധ്യതകളാണ് സി.ബി.ഐ പരിശോധിക്കുന്നത്.