ബാംഗ്ലൂർ: കർണാടകയിലെ കുട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ.
വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ(21), മനു(25), സന്ദീപ്(27), കർണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാർത്ഥികളെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു ക്രൂരത. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ റോഡിൽ വണ്ടികൾക്ക് ലിഫ്റ്റ് ചോദിച്ച് നിൽക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പ്രതികൾ തങ്ങൾ സഞ്ചരിച്ച വാഹനത്തിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് കുട്ടികളെ കാറിൽ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി.
ലിഫ്റ്റ് നൽകുമ്പോൾ പ്രതികളിൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പ്രതികൾ പിന്നീടാണ് സ്ഥലത്തേയ്ക്ക് എത്തുന്നത്. ഇവിടെവെച്ച് ഒരു പെൺകുട്ടിയെ പ്രതികൾ ബലാത്സംഗത്തിനിരയാക്കി.
പിന്നാലെ രണ്ടാമത്തെ പെൺകുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഇവരിൽ നിന്ന് ഓടി രക്ഷപെട്ടു. പെൺകുട്ടി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരിൽ ചിലർ കുട്ടിയോട് വിവരം തിരക്കി.
തുടർന്ന് പെൺകുട്ടി നാട്ടുകാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചു. ഇവരുടെ കാർ തടഞ്ഞിട്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്ന് കളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെയും പിടികൂടിയത്.