മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിൻറെ മുത്തശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാർ. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരാണ് കുറ്റകാരെന്ന് കോടതി കണ്ടെത്തിയത്.
2016 ജൂൺ 23നായിരുന്നു 71 കാരിയായ തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. മണ്ണാർക്കാട് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി ശനിയാഴ്ച പ്രഖ‍്യാപിക്കും. നോമ്പ് തുറക്കാനായി നബീസയെ പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ വിവരം ലഭിക്കുന്നത്. നേരത്തെ ഭർതൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിയായ ഫസീലയെ അഞ്ച് വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. മുൻ വൈരാഗ‍്യത്തിൻറെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നത്.