മുംബൈ: മലപ്പുറം താനൂരിൽ നിന്ന് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് താനൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി.
കൂടുതൽ അന്വേഷണത്തിൻറെ ഭാഗമായാണ് ഇവർ മുംബൈയിലെത്തിയത്. പെൺകുട്ടികൾ മുടി മുറിച്ച സിഎസ്എംടിയിലെ സലൂണിലെത്തി ജീവനക്കാരിൽ നിന്നും സ്ഥാപനത്തിൻറെ ഉടമയിൽനിന്നും മൊഴിയെടുത്തു. പെൺകുട്ടികൾ പോയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിശദമായ പരിശോധനകളാണ്നടത്തുന്നത്.
പെൺകുട്ടികൾ നാടുവിട്ടതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടികളിൽ നിന്ന് എടുത്ത മൊഴികളിലോ പ്രതിയായ അക്ബർ റമീഹിനെ ചോദ്യം ചെയ്തതിൽ നിന്നോ ദുരൂഹതയുടെ ചുരളഴിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ പെൺകുട്ടികൾ എത്തിയ സലൂണിനെതിരെ ചിലർ രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് മുംബൈയിലെത്തി താനൂർ പൊലീസിൻറെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുന്നത്. മാർച്ച് അഞ്ചിനാണ് താനൂർ ദേവദാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈയിലെ ലോണോവാലയിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. പെൺകുട്ടികൾക്ക് വഴി പറഞ്ഞ് കൊടുത്ത യുവാവിൽ നിന്നും പൊലീസ് കാര്യങ്ങൾ ആരാഞ്ഞിരുന്നു.