ഇസ്ലാമബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിടുന്നതിനിടെ, പാക്കിസ്ഥാന് തലവേദനയായി ബലൂച് ലിബറേഷൻ ആർമി. പാക്കിസ്ഥാനിലെ ബലൂചിസ്താനിൽ 2 വ്യത്യസ്ത ആക്രമണങ്ങളിലായി 14 പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെടുന്നു. 2 പാക് സൈനിക വാഹനങ്ങൾ കുഴിബോംബ് സ്‌ഫോടനത്തിൽ തകർത്തതായാണ് അവകാശം. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഇത്തരം ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും ബിഎൽഎ നൽകിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാൻറെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഏറെ നാളുകളായി സംഘർഷ സാഹചര്യം നിലനിൽക്കുന്ന മേഖലയാണ്. പാക് ഭരണകൂടം പൗരാവകാശ ലംഘനം നടത്തുന്നെന്ന് ആരോപിച്ച് ബലൂചിസ്ഥാനെ പാക്കിസ്ഥാനിൽ നിന്നും വേർപ്പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎൽഎ.
നേരത്തേയും പല തവണ പാക് സൈന്യത്തിന് നേരെ ഇവർ ആക്രമണം നടത്തിയിട്ടുണ്ട്. ഏപ്രിൽ 15ന് പൊലീസ് ട്രക്കിന് നേരെ ബിഎൽഎ നടത്തിയ ബോംബാക്രമണത്തിൽ 3 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നുതായി റിപ്പോർട്ട് ചെയ്തിരുന്നു.