വാഷിങ്ങ്ടൺ: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ ടെക്‌സസിൽ സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 ഓളം പെൺകുട്ടികളുമുണ്ട്. പ്രതികൂല സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കെർ കൗണ്ടിയിൽ വെള്ളിയാഴ്ച(ജൂലൈ 4) രാത്രിയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്.
25 സെ.മീ. അധികം മഴ പെയ്തതിനെ തുടർന്ന് ഗ്വാഡലൂപ്പെ നദിയിൽ വൊള്ളം പൊങ്ങുകയായിരുന്നു. 45 മിനിറ്റിനുളളിൽ ജലനിരപ്പ് 30 അടിയോളം ഉയർന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. 14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, 9 രക്ഷാസേന സംഘം, 500-ഓളം രക്ഷാപ്രവർത്തകരുമായി സ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്ന് ടെക്‌സസ് ലെഫ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. ഇതുവരെ 237 ഓളം പേരെ രക്ഷപ്പെടുത്തി.
പ്രളയത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്വാഡലൂപ്പ് നദിയിൽ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളിൽ ക്രമാതീതമായ നിലയിൽ ജലനിരപ്പുയരുന്നത് ആദ്യമായാണ്. കൂടാതെ പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ടെക്‌സസിൽ വീണ്ടുമൊരു പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.