പാലക്കാട്: നാട്ടുകല്ലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുടെ 10 വയസുള്ള ബന്ധുവായ കൂട്ടിക്ക് പനി. തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്ത്രീയുടെ സമ്പർക്കപട്ടികയിൽ 91 പേരാണ് ഉള്ളത്. ഇതിൽ 59 പേരാണ് പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളത്. ഈ പ്രാഥമിക പട്ടികയിലുള്ളതാണ് ഇപ്പോൾ പനിയുള്ള 10 വയസുകാരൻ. അതേസമയം, നിപ സ്ഥിരീകരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
345 പേരാണ് സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപ സംശയിച്ചത്. 2 നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.