ഇടുക്കി: എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിയായ നേര്യമംഗലം മണിയമ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. 15 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കൊക്കയിലേക്ക് മറിഞ്ഞ ബസിനടിയിൽപ്പെട്ട് പെൺകുട്ടി മരിച്ചു. മണിയമ്പാറ കുരിശ് പള്ളിക്ക് സമീപത്ത് വച്ച് കട്ടപ്പനയിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി കീരിത്തോട് തെക്കുംമറ്റത്തിൽ പരേതനായ ബന്നിയുടെ മകൾ അനീറ്റയാണ്(14) മരിച്ചത്.മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
അനീറ്റ ഏറെ നേരെ ബസിനടയിൽപ്പെട്ട് കിടന്നിരുന്നു.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് അനീറ്റയെ പുറത്തെടുത്തത്. മാതാവ് മിനിയോടൊപ്പമാണ് അനീറ്റ യാത്ര ചെയ്തിരുന്നത്.ബസ് താഴ്ചയിലേക്ക് വീണപ്പോൾ അനീറ്റ ബസിന് പുറത്തേക്ക് തെറിച്ചുവീണിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ ബസിനുള്ളിൽ ഉണ്ടായിരുന്ന മറ്റുയാത്രക്കാരെ പുറത്തെത്തിച്ചു.
ഇവരെ അപകടത്തിൽപ്പെട്ട 13 പേരെ അതുവഴി വന്ന എറണാകുളം – കട്ടപ്പന – കുമളി ബസിലും മറ്റ് വാഹനങ്ങളിലുമായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ഊന്നുകൽ പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടേയും നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ഏറെ ശ്രമകരമായാണ് ്പകടത്തിൽ പെട്ടവരെ പുറത്തെത്തിച്ചത്.