ഇടുക്കി: വിഷം ഉളളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച തൊടുപുഴ സ്വദേശിനിയുടേത് ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയാണ് വിഷം ഉളളിൽ ചെന്ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനു മേൽ പൊലീസ് കൊലക്കുറ്റം ചുമത്തി. കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ച് കുടിപ്പിച്ചത് ഭർത്താവാണെന്ന് ജോർലി മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നൽകിയിരുന്നു. 20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും ജോർലിയെ വിവാഹം കഴിച്ച് അയച്ചപ്പോൾ പിതാവ് ജോൺ നൽകിയിട്ടുണ്ട്.
പിന്നീട് നാല് ലക്ഷം രൂപ പലപ്പോഴായി നൽകി. എന്നാൽ മദ്യപിച്ച് പണം ധൂർത്തടിച്ച ടോണി വീട്ടിൽ നിന്നും കൂടുതൽ പണം വാങ്ങാൻ നിർബന്ധിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.