കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സി.പി.എം നേതാവ് പി.കെ ബിജു ഇ.ഡിക്ക് മുന്നിൽ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
കരുവന്നൂര്‍ കേസിൽ അറസിറ്റിലായ പി.കെ അരവിന്ദാക്ഷന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി.കെ ബിജുവിന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് ആരോപണം.
ഏത് സാഹചര്യത്തിലാണ് സതീഷ് സഹായിച്ചതെന്ന് ബിജുവിൽ നിന്നും വിശദീകരണം തേടണമെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. മാത്രമല്ല കരുവന്നൂർ കേസിൽ അന്വേഷണം നടത്താൻ സി.പി.എം നിയോഗിച്ച രണ്ടംഗ പാർട്ടി അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കൂടിയാണ് ബിജു.
ഇതിന്‍റെ പശ്ചാത്തലത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ബിജുവിന് അറിയാം. അതിനാൽ തന്നെ ബിജുവിന്‍റെ മൊഴിയെടുക്കേണ്ടത് ആവശ്യമാണെന്നും ഇ.ഡി വ്യക്തമാക്കുന്നു.