തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്‌ഥരും ഇന്ന് വയനാട്ടിലെത്തും.
സി.ബി.ഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന് വയനാട്ടിലെ പൂക്കോട് കോളേജിലെത്തുന്നത്. സിദ്ധാര്‍ത്ഥിന്റെ മരണ ദിവസം ഹോസ്റ്റലിലുണ്ടായിരുന്നവരോട് രാവിലെ കോളേജിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു.
ഇവരുടെ മൊഴി രേഖപെടുത്തിയതിനു ശേഷമാകും തുടരന്വേഷണം. കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചു.
ഇതിനായി സ്റ്റാൻഡിങ്ങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകി.കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
കണ്ണൂരിൽ നിന്നെത്തിയ എസ്.പിയുടെ നേതൃത്വത്തിലുള്ള നാലംഗ സി.ബി.ഐ സംഘമായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥിന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുത്തിരുന്നു. വയനാട് വൈത്തിരിയിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലാണ് മൊഴിയെടുത്തത്.