ബ്രസീൽ: ജീവനുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് മൃതദേഹം വീൽച്ചെയറിൽ കൊണ്ടുവന്ന് 3200 ഡോളർ ബാങ്ക് ലോൺ തട്ടിയെടുക്കാൻ ശ്രമിച്ച് യുവതി.
പൗളോ റോബർട്ടോ(68) എന്നയാൾ മരിച്ച് ഏതാനും മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഇയാളുടെ മൃതദേഹവുമായി അനന്തിരവൾ ലോൺ തട്ടിയെടുക്കാൻ ബാങ്കിലെത്തിയത്.
ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എറിക ഡി സൂസ നുനെസെന്ന യുവതിയാണ് തട്ടിപ്പിനെ തുടർന്ന് പിടിയിലായത്.
എറിക വീൽച്ചെയറിലിരിക്കുന്ന ആളുടെ തല നേരെയാക്കി വയ്ക്കുന്നത് കണ്ടതോടെയാണ് ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നിയത്. മൃതദേഹത്തോട് യുവതി സംസാരിക്കുകയും ചെയ്തിരുന്നു.
“നിങ്ങൾ കേൾക്കുന്നുണ്ടോ? ഇതിൽ ഒപ്പിടണം. നിങ്ങൾക്കായി എനിക്ക് ഒപ്പിടാനാവില്ല“ എന്നാണ് ജീവനില്ലാത്ത ആളോട് യുവതി പറഞ്ഞത്. തുടർന്ന് വിദഗ്ധ പരിശോധനയിൽ ഏതാനും മണിക്കൂർ മുൻപ് ഇയാൾ മരിച്ചതായി കണ്ടെത്തി.
സംഭവത്തിൽ യുവതി തനിച്ചാണോ ബാങ്ക് ലോൺ തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്.