തൃശൂർ: പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വൈകിയ തൃശൂർ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിൻറേയും പിന്നീട് തിരുവമ്പാടി വിഭാഗത്തിൻറേയും വെടിക്കെട്ടുകൾ നടന്നു.
നാല് മണിക്കൂർ വൈകി പകൽ വെടിക്കെട്ടാണ് നടന്നത്. രാവിലെ ഏഴ് മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം.
പുലർച്ചെ തന്നെ മന്ത്രി കെ രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെ തന്നെ നടത്താനും തീരുമാനമായത്.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുന്നേതന്നെ പൊലീസ് ആളുകളെ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകൾ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെ രാത്രിപൂരം പകുതിയിൽ വെച്ച് അവസാനിപ്പിക്കുക ആയിരുന്നു.