ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിൻറെ വൈരാഗ്യത്തിൽ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീൻറെ സഹോദരി ഭർത്താവ് ചെന്നിത്തല കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്.
ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ് രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെയാണ് ആദ്യം വെട്ടിയത്.
പിന്നീട് നിലവിളി കേട്ടെത്തിയ ഒരോരുത്തരെയായി മാരകമായി വെട്ടി പരുക്കേൽപ്പിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കുവൈറ്റിൽ നഴ്‌സായ സജിനയെ ഭർത്താവിൻറെ മരണ ശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയതിൻറെ പകയാവാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും സജിനയേയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിലും ആശുപത്രിയിലും മറ്റുള്ളവർ മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടിൽ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.