ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. കറുപ്പണിഞ്ഞ് പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. ലോക്സഭകൂടി ഒരു മിനിറ്റിനുള്ളിൽ നിർത്തിവെച്ചു. സ്പീക്കർക്കു നേരെ കടലാസ് കീറിയെറിഞ്ഞ് കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് സഭ നിർത്തിവെച്ചത്. രാജ് സഭയോഗവും രണ്ട് മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ ‘മോദി’ പരാമർശത്തിൽ മാപ്പ് പറയും വരെ പോര് കടുപ്പിക്കാനൊരുങ്ങി ബി.ജെ.പി.
പ്രതിപക്ഷത്തെ ശക്തമായി ആക്രമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്ക് നിർദേശം നൽകി. മോദി വിരുദ്ധ പരാമർശത്തിൽ എംപിമാരുടെ മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. പിന്നോക്ക എംപിമാരുടെ പ്രകടനം വിജയ് ചൗക്കിലേക്ക് നടത്തും. രാഹുൽ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി എം പി ഗണേഷ് സിംഗ് പറഞ്ഞു.