തിരുവനനന്തപുരം: മനോരമയുടെ വ്യാജ വാർത്തയ്ക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വക്കീൽ നോട്ടീസയച്ചു. കരുവന്നൂർ കേസിലെ പ്രതികൾക്ക് ഇ.പി ജയരാജനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വ്യാജവാർത്തയാണ് മനോരമ നൽകിയത്.
അഡ്വ. രാജഗോപാൽ മുഖേന മനോരമ പത്രാധിപർക്കും ലേഖകനുമെതിരെ നോട്ടീസയച്ചു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും പരാതി നൽകി. വക്കീൽ നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം മനോരമ ഇപ്പോൾ നൽകിയ വാർത്ത തെറ്റാണെന്ന് കാണിച്ച് തിരുത്തിയ വാർത്ത പ്രസിദ്ധീകരിച്ചില്ലെങ്കിൽ മറ്റു നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഇ പി ഫെയ്സ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് – ’’മനോരമ പത്രം ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാൽ മുഖേന മനോരമ പത്രാധിപർക്കും ലേഖകനും എതിരെയാണ് നോട്ടീസ് അയച്ചത്. ഒപ്പം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും പരാതി നൽകി.
കരുവന്നൂർ കേസിലെ പ്രതികൾക്ക് ഞാനുമായി ബന്ധമുണ്ടെന്ന തരത്തിൽ ബോധ പൂർവം എന്റെ പേര് ഉൾപ്പെടുത്തി വ്യാജവാർത്തനൽകിയിരിക്കുകയാണ് മനോരമ പത്രം. ഈ പ്രതികൾ ആരും തന്നെയോ ഞാനുമായി ബന്ധമുണ്ടെന്ന് കോടതിയിലോ അന്വേഷണ സംഘത്തിനോടോ പറഞ്ഞതായി അറിവില്ല. മാത്രമല്ല അത്തരത്തിൽ ഒരു വിവരം അന്വേഷണ സംഘവും കോടതിയിൽ പറഞ്ഞിട്ടില്ല. എന്നാൽ മനോരമ വാർത്തകളെ വളച്ചൊടിച്ച് മനപ്പൂർവം എനിക്കെതിരെ വാർത്ത ചമയ്ക്കുകയാണ്. വക്കീൽ നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം മനോരമ ഇപ്പോൾ നൽകിയ വാർത്ത തെറ്റാണെന്ന് കാണിച്ച് തിരുത്തിയ വാർത്ത പ്രസിദ്ധീകരിച്ചില്ലെങ്കിൽ മറ്റു നിയമനടപടികളുമായി മുന്നോട്ടുപോകും.’’