ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ തേടിയുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേന്ദ്ര സർക്കാർ ഇക്കാര്യത്തെ എങ്ങനെ ഇടപെടാനാകുമെന്ന് ഹൈക്കോടതിയെ ഇന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ തയ്യാറായവരുടെ സത്യവാങ്മൂലവും മോചന ശ്രമങ്ങള്‍ക്കായി യമനിലെത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവരുടെയും സത്യവാങ്മൂലവും ഹർജിക്കാരുടെ അഭിഭാഷകൻ ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
നേരത്തെ സുരക്ഷ വിഷയങ്ങൾ നിലനിൽക്കുന്നതിനാൽ യെമനിലേക്ക് പോവാൻ പ്രേമകുമാരിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല. ശരീയത്ത് നിയമ പ്രകാരമുളള “ബ്ലഡ് മണി’ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാലേ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളൂ. അതിന് തലാല്‍ അബ്ദുമഹ്ദിന്‍റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്.
ഇതിനായാണ് നിമിഷപ്രിയയുടെ അമ്മ കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലെ വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം യെമനി കോടതി തള്ളി, വധശിക്ഷ നവംബര്‍ 13-ന് യെമനിലെ സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ ശരിവെച്ചിരുന്നു.