Timely news thodupuzha

logo

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്കാർക്ക് ജാമ്യമില്ല

തിരുവനന്തപുരം: ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർത്തകരുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഗവർണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരേ ആദ്യം ചുമത്തിയത് താരതമ്യേന ദുർബലവകുപ്പുകളായിരുന്നു.

ഒടുവിൽ ഗവർണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് ഏഴ് പേർക്കെതിരേ ഐ.പി.സി 124ആം വകുപ്പ് ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. എന്നാൽ ജാമ്യേപേക്ഷയിൽ വിശദമായ വാദം കേട്ടപ്പോൾ പ്രോസിക്യൂഷൻ മലക്കം മറിഞ്ഞു.

124ആം വകുപ്പ് നിലനിൽക്കുമോയെന്ന സംശയമാണ് പ്രോസിക്യൂഷൻ പ്രകടിപ്പിച്ചത്. സെനറ്റ് അംഗങ്ങളുടെ നിയമനം പൂർത്തിയായതാണെന്നും ഇതിനെതിരേയാണ് എസ്.എഫ്.ഐക്കാർ പ്രതിഷേധിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

ഗവർണർ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസം വരുത്താൻ ശ്രമിച്ചാലേ കൃത്യനിർവ്വഹണം തടഞ്ഞുവെന്ന നിലയിൽ 124 നിലനിൽക്കൂ എന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

അപ്പോൾ എന്താണ് പ്രതികൾ ചെയ്തതെന്ന് കോടതി ചോദിച്ചപ്പോൾ പ്രതിഷേധം മാത്രമെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. ഗവർണറുടെ വാഹനത്തിനുണ്ടായ കേട് പാടുകൾക്ക് നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പണം കെട്ടിവെച്ചാൽ എന്തു ചെയ്യാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഇനി ഹൈക്കോടതിയെ സമീപിച്ചേക്കും.

Leave a Comment

Your email address will not be published. Required fields are marked *