തൊടുപുഴ: ഗവർണ്ണർക്കെതിരെ മോശം പദപ്രയോഗം നടത്തുകയും അവഹേളിക്കുകയും ചെയ്ത ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് മുട്ടം ജില്ലാ കോടതി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
മുട്ടം ജില്ലാ കോടതി കോംപ്ലക്സിൽ സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ സംസാരിച്ച ഗവൺമെൻ്റ് പ്ലീഡർ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സഭ്യേതര ഭാഷ ഉപയോഗിച്ച് അവഹേളിക്കുകയാണ് ചെയ്തതെന്ന് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
ജില്ലാ ജഡ്ജിമാരുടെയും മറ്റ് മജിസ്ട്രേറ്റുമാരുടെയും അഭിഭാഷകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഗവർണ്ണർക്കെതിരായ അവഹേളനം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിരുന്നു.
എന്നാൽ ദൃശ്യങ്ങൾ പകർത്തിയയാളെ ഭീഷണിപ്പെടുത്തി അത് പുറത്ത് വരാതെ തടഞ്ഞ് വച്ചിരിക്കുകയാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിവിധ അന്വേഷണ ഏജൻസികൾക്ക് കൈമാറിയതായും നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ ഗവൺമെൻ്റ് പ്ലീഡർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. കെ.റ്റി അഭിലാഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.