ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ഈ വർഷം ലഭിച്ചവരുടെ എണ്ണം അഞ്ചായി. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങ്, പി.വി നരസിംഹ റാവു എന്നിവർക്കും കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥനുമാണ് മരണാനന്തര ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും മുൻ പ്രധാനമന്ത്രി എൽ.കെ അഡ്വാനിക്കും നേരത്തെ ഇതേ ബഹുമതി ഈ വർഷം പ്രഖ്യാപിച്ചിരുന്നു.
എല്ലാ വർഷവും പ്രഖ്യാപിക്കണമെന്നു നിഷ്കർഷയില്ലാത്ത ഭാരത രത്ന തെരഞ്ഞെടുപ്പ് വർഷം അഞ്ച് പേർക്ക് പ്രഖ്യാപിച്ചുകൊണ്ട് അമ്പരപ്പ് ഉളവാക്കിയിരിക്കുക ആണ് ബി.ജെ.പി സർക്കാർ.
ഈ വർഷം ഭാരത രത്ന പ്രഖ്യാപിക്കപ്പെട്ടവരിൽ അഡ്വാനി മാത്രമാണ് ബി.ജെ.പി നേതാവ് എന്നതും ശ്രദ്ധേയമാണ്. കർപ്പൂരി ഠാക്കൂറും ചരൺ സിങ്ങും സോഷ്യലിസ്റ്റ് നേതാക്കളായിരുന്നു എങ്കിൽ നരസിംഹ റാവു കോൺഗ്രസ് നേതാവായിരുന്നു. സ്വാമിനാഥൻ പൊതു ജീവിതത്തിൽ രാഷ്‌ട്രീയ ആഭിമുഖ്യം പ്രദർശിപ്പിച്ചിട്ടുമില്ല.