കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും നവകേരളം സ്ത്രീപക്ഷമായിക്കണമെന്നാണ് സർക്കാർ പക്ഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടിയായ നവകേരള സ്ത്രീ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച സ്ത്രീ സദസ്സിൽ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് സദസ്സിനുള്ളത്.
സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ ഉറപ്പാക്കുന്നതിൽ കേരളം ഒന്നാമതാണ്.തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലെെംഗിക അതിക്രമ പരാതികളിൽ അതിവേഗം പരിഹാരം ഉണ്ടാകണം. അല്ലെങ്കിൽ അത് നീതിനിഷേധം ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, ജെ ചിഞ്ചു റാണി, അൻവർ സാദത്ത് എം.എൽ.എ, വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. റ്റി.എൻ സീമയാണ് മോഡറേറ്റർ. പി.കെ ശ്രീമതി, മേഴ്‌സിക്കുട്ടിയമ്മ, ഐശ്വര്യ ലക്ഷ്മി, ദിവ്യ ഗോപിനാഥ്, മേഴ്‌സിക്കുട്ടൻ, ഷൈനി വിൽസൺ, പി.കെ മേദിനി, നിലമ്പൂർ അയിഷ, ടെസി തോമസ്, ഇംതിയാസ് ബീഗം, നിഷ ജോസ് കെ മാണി, എം.ഡി വത്സമ്മ, വിജയരാജ മല്ലിക, ഡോ. ലിസി എബ്രഹാം, കെ.സി ലേഖ, കെ അജിത തുടങ്ങിയ വിവിധ മേഖലകളിലെ വനിതകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.